top of page

ശബരിമലയിലെ സ്വർണ്ണപ്പാളികൾ മൊത്തം വിറ്റു? ഘടനയിൽ വലിയ വ്യത്യാസം, റിപ്പോർട്ട്

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. സ്വർണപ്പാളികൾ മൊത്തത്തിൽ വിറ്റതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. വി എസ് എസ് സി നൽകിയ ശാസ്ത്രീയ പരിശോധന ഫലത്തിലാണ് ഗുരുതരമായ സൂചനകൾ ഉള്ളത്. 1999ൽ നൽകിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവിൽ സന്നിധാനത്തുള്ള ദ്വാരപാലക കട്ടിള പാളിയുടെ ഘടനയും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ് പരിശോധന ഫലത്തിൽ ചൂണ്ടിക്കാണിക്കുന്നത്.


അതേസമയം പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടില്ല. അതിനാൽ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ചശേഷം വിഎസ് എസ് സി യുമായി വീണ്ടും ചർച്ച നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം മാത്രമേ നിലവിൽ ശബരിമലയിൽ ഉള്ള പാളികൾ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നും യഥാർത്ഥ പാളികൾ വിറ്റു എന്ന കാര്യത്തിലും സ്ഥിരീകരണം നടത്താനാവു എന്നാണ് എസ് ഐ ടി വ്യക്തമാക്കിയത്.



ശബരിമലയിൽ നടന്ന മോഷണം ആണെന്ന് സ്ഥിരീകരിച്ചുകൊണ്ട് വിഎസ് സി ലാബിന്റെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ഇതിനോടകം തന്നെ വന്നതാണ്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച ദ്വാരപാലകാ ശില്പ പാളികളിലെയും കട്ടിള പാടുകളിലെയും സ്വർണ്ണത്തിൽ കുറവുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന. 1998 സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.


പോറ്റി തിരികെ എത്തിച്ച പാളികൾ ഉൾപ്പെടെ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ക്ഷേത്രത്തിലെ ചെമ്പു പാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴവും നിർണയിച്ച റിപ്പോർട്ട് ആണിത്. പഴയ സ്വർണം ക്ഷേത്രത്തിൽ ഇല്ലെങ്കിൽ അത് എവിടേക്ക് പോയി ആര് കൊണ്ടുപോയി എന്നത് ഇപ്പോഴും അന്വേഷണ സംഘത്തിന് മുന്നിൽ വലിയ ചോദ്യചിഹ്നമായാണ് നിൽക്കുന്നത്. അതേസമയം ശബരിമലയിൽ സ്വർണം മാത്രമല്ല മോഷ്ടിക്കപ്പെട്ടത് നെയ്യും മോഷ്ടിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകളും എത്തുകയാണ്. ആടിയശിഷ്ടം നെയ്യിലാണ് വലിയ തരത്തിലുള്ള ക്രമക്കേട് നടന്നത്.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page