top of page

കേരളത്തിന് റെയിൽവേയുടെ 3,795 കോടി! ശബരി പാതയും മൂന്നാം വരിയും യാഥാർത്ഥ്യത്തിലേക്ക്

കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ കുതിപ്പേകി 3,795 കോടി രൂപയുടെ ബജറ്റ് വിഹിതം കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് മികച്ച പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാനത്തെ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങളും പുറത്തുവിട്ടു. പാത ഇരട്ടിപ്പിക്കൽ മുതൽ ശബരി റെയിൽവേ വരെയുള്ള നിർണ്ണായക പദ്ധതികൾക്ക് വരും വർഷങ്ങളിൽ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം നൽകുന്ന സൂചന.

സംസ്ഥാനത്തെ പ്രധാന പാതകളിലെല്ലാം മൂന്നും നാലും വരികൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മംഗലാപുരം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍-എറണാകുളം തുടങ്ങിയ റൂട്ടുകളിൽ പുതിയ പാതകൾക്കായുള്ള ഫീൽഡ് സർവേകളും ഡി.പി.ആർ നടപടികളും അന്തിമഘട്ടത്തിലാണ്. എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം എന്നീ പാതകളിൽ മൂന്നാം വരി നിർമ്മിക്കുന്നതിനുള്ള ട്രാഫിക് സർവേ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന അങ്കമാലി-ശബരി പാതയ്ക്കായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു എന്നത് ഭക്തർക്കും യാത്രക്കാർക്കും ഒരുപോലെ ആശ്വാസകരമാണ്.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page