സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക
- 15 hours ago
- 1 min read
സ്ത്രീകൾക്കും മുതിർന്നവർക്കും വൻ ആനുകൂല്യങ്ങളുമായാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്ത് വന്നത്. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരിട്ടുള്ള സാമ്പത്തിക സഹായം, വൻകിട വികസന പദ്ധതികൾ എന്നിവയുൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തിരുവനന്തപുരത്ത് പുറത്തിറക്കിയ പത്രികയിലുള്ളത്. ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ വഴി പ്രതിമാസം 2500 രൂപ നൽകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
കൂടാതെ വിധവകൾക്കും 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3000 രൂപ പെൻഷൻ നൽകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണം, ക്രിസ്മസ് ആഘോഷവേളകളിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്നും എൻഡിഎ പ്രഖ്യാപിച്ചു. ഓരോ വീടിനും 20,000 ലിറ്റർ സൗജന്യ കുടിവെള്ളവും കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളാണ്. ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുമെന്നും ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
ശബരിമല, ഗുരുവായൂർ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും. അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങളാണ് എൻഡിഎ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ കോറിഡോർ, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ വികസനം, കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തെ റെയിൽ ബന്ധിതമായ ഒരു പ്രധാന വ്യാവസായിക ഹബ്ബാക്കി മാറ്റുമെന്നും പത്രികയിൽ പറയുന്നു.
സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലിനും ഒരു ലക്ഷം രൂപ വരെ മൃദുവായ വായ്‌പ നൽകുന്ന തൊഴിൽ അധിഷ്ഠിത ഇൻസെന്റീവ് പദ്ധതി പ്രകടനപത്രികയിലുണ്ട്. സർക്കാർ സ്കൂളുകളിൽ അഞ്ച് വർഷത്തിനുള്ളിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഐച്ഛികമായി നടപ്പിലാക്കും. കാർഷിക വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുമെന്നും ആയുഷ്മാൻ ഭാരത് വഴി എല്ലാവർക്കും ചികിത്സ ഉറപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് ഐടി, ഇന്നൊവേഷൻ ഹബ്ബ്, കൊച്ചിയിൽ കപ്പൽ നിർമ്മാണ കേന്ദ്രം, കോഴിക്കോട്ട് ആരോഗ്യ മേഖലയിലെ നവീന കേന്ദ്രം, തൃശ്ശൂരിൽ സാംസ്കാരിക ടൂറിസം തലസ്ഥാനം, കൊല്ലത്ത് സമുദ്രോൽപ്പന്ന കയറ്റുമതി കേന്ദ്രം, കണ്ണൂരിൽ ഡിഫൻസ് ഇന്നൊവേഷൻ ഹബ്ബ് എന്നിവയാണ് വാഗ്ദാനങ്ങളിലെ ഹൈലൈറ്റ്.




Comments